#ദിനസരികള്‍ 28



            മരുന്നു വിപണികളിലെ പകല്‍‌ക്കൊള്ളകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി നാം ധാരാളം കേട്ടുകൊണ്ടിരിക്കുന്നു. മരുന്നിന്റെ ഗുണനിലവാരക്കുറവും വിപണിയില്‍ വ്യാജമരുന്നുകളുടെ വിളയാട്ടവും എക്കാലത്തേയുംകാള്‍ വർദ്ധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തോന്നിയവിധം കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം എഴുന്നൂറോളം മരുന്നുകളുടെ ചേരുവകകളാണ് ജീവന്‍‌ രക്ഷാ മരുന്നുകളുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നതെങ്കിലും , ചേരുവകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി വന്‍കിട കമ്പനിക്കാര്‍ ബ്രാന്‍ഡ് ചെയ്ത് വലിയ വിലക്ക് വില്പന നടത്തുന്നു. ദൈനന്ദിന ജീവിതോപാധികള്‍ക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന, സാധാരണക്കാരായ ആളുകള്‍ രോഗികള്‍ കൂടിയാകുമ്പോള്‍ ഉണ്ടാകുന്ന ദയനീയത മനസ്സിലാക്കണം. ആ ദനയനീയതയെയാണ് കുത്തകമരുന്നു കമ്പനിക്കാര്‍ കൊള്ളയടിക്കുന്നത്.
            വ്യാജമരുന്നുകള്‍ നമ്മുടെ വിപണികളില്‍ സമൃദ്ധമായി ലഭിക്കുന്നു. തമിഴ്നാട്ടിലും മറ്റും ഏതു ബ്രാന്‍ഡ് പേരിലും മരുന്ന് തയ്യാറാക്കിത്തരുന്ന കമ്പനികള്‍ തന്നെയുണ്ട്.നമ്മുടെ മുഖ്യമന്ത്രിയുടെ പേരിലും ആരോഗ്യമന്ത്രിയുടെ പേരിലുമൊക്കെ മരുന്നുകള്‍ നല്കാമെന്ന് പറയുന്ന കമ്പനി ഉടമയുടെ വീഡിയോ മീഡിയ റിപ്പോര്‍ട്ട് ചെയ്തത് ഞെട്ടലോടെയാണ് നാം കണ്ടത്. അനുപേക്ഷണീയമായ മരുന്നുകള്‍ക്ക് വ്യാജനിറക്കി ലാഭം കൊയ്യുന്ന വ്യാജന്മാരെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടത് നാളെയുടെ നിലനില്പിന് അത്യാവശ്യമാണ്. വിലകുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചു ( കപ്പപ്പൊടിയൊക്കെ ഉപയോഗിക്കാറുണ്ടത്രേ ! ) നിര്‍മിച്ചെടുക്കുന്ന ഗുളികകളെ ലേബലൊട്ടിച്ച് വിലകൂടിയ മരുന്നുകളാക്കിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വ്യാജമരുന്നു വിപണനത്തില്‍ ചൈനക്കാരാണ്  വിദേശരാജ്യങ്ങളില്‍ വെച്ച് മുമ്പിലെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കൊളസ്ട്രോളിനും ഷുഗറിനുമൊക്കെ ചൈനീസ് വ്യാജന്മാര്‍ ലഭ്യമാണ്.ഇന്ത്യയില്‍ നടക്കുന്ന മരുന്നു വ്യാപാരത്തിന്റെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വ്യാജന്മാരാണെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ നാം അകപ്പെട്ടിരിക്കുന്ന വിപത്തിന്റെ ആഴം അതി ഗൌരവമുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
എല്ലാ പ്രമുഖ മരുന്നു കമ്പനികളുടേയും വ്യാജന്മാര്‍ വിപണിയില്‍ ലഭ്യമാണ്.ശക്തമായ നിയമസംവിധാനങ്ങള്‍ നിലനല്ക്കുന്നുവെന്ന് നാം അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത് നടക്കുന്നത് എന്നോര്‍ക്കണം. ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ സഹായത്തോടെയാണ് ഈ കൊടിയ അനീതി ഇവിടെ നടമാടുന്നത് എന്നത് വസ്തുതയാണ്. ആ കൂട്ടുകെട്ടില്‍ മരുന്നു വ്യാപാരികളുണ്ടാകാം. ഡോക്ടര്‍മാരുണ്ടാകാം. കമ്പനി ഏജന്റുകളുണ്ടാകാം.രാഷ്ട്രീയക്കാരുണ്ടാകാം.എല്ലാ തുറയിലും ഈ വ്യാജന്മാരെ സഹായിക്കുന്നവരുണ്ടാകാം.സമൂഹത്തിലെ മാന്യന്മാരായ ഈ ദേഹങ്ങള്‍ പക്ഷേ , കുടിക്കുന്നത് സാധാരണക്കാരന്റെ കണ്ണുനീരാണ്.
മരുന്നു കഴിക്കുന്നവരില്‍ മുപ്പത്തിയഞ്ചു ശതമാനത്തോളം മറ്റു രോഗങ്ങളുടെ പിടിയിലാകുന്നു എന്നാണ്             ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബി.സുരേഷ് പറയുന്നത്.രോഗത്തിന് വേണ്ടി മരുന്നു കഴിക്കുന്നവര്‍ മറ്റു രോഗങ്ങളുടെ തടവറയിലേക്ക് എത്തിപ്പെടുന്നു എന്ന വാര്‍ത്ത മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതാണ്.
ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മരുന്നു വിപണിയെ രക്ഷിച്ചെടുക്കുവാന്‍ ആവശ്യമായ ഇടപെടലുകളുണ്ടാകണം. അനാവശ്യമായി മരുന്നുകളെഴുതി കമ്പനിയില്‍ നിന്ന് ദമ്പടി കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ പിടിക്കപ്പെടണം. വ്യാജമരുന്നുകള്‍ വിതരണം ചെയ്യുന്ന ഏജന്റുമാര്‍ പിടിക്കപ്പെടണം. അത് വിറ്റ് ലാഭമുണ്ടാക്കുന്ന വ്യാപാരികള്‍ പിടിക്കപ്പെടണം. ആ കൊള്ളയടിക്ക് കൂട്ടുനില്ക്കുന്നവര്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടപ്പെടണം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1