#ദിനസരികള് 1303 - ഗോപാലകൃഷ്ണന്റെ തന്ത്രങ്ങള്‍

 

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഒരു പ്രസ്താവന വായിക്കുക "ശബരിമല വിഷയം ഉയർത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. കേരള രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ ഏറ്റവും കൂടുത സ്വാധീനം ഉണ്ടാക്കാൻ കഴിയാവുന്ന, ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത്. പക്ഷേ, നിർഭാഗ്യവശാ പിണറായി വിജയ തോക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ  അന്തരീക്ഷം. ബിജെപിയെ ജയിപ്പിക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയൻ തോക്കണമെങ്കി ആരാ ദ ബെസ്റ്റ് അത് കോൺഗ്രസ്സാണ്.  കേരളത്തിലെ ബിജെപി അണികളിൽ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവക്കും ഒരു സിപിഎം വിരുദ്ധ വികാരമാണ് മനസ്സിലുള്ളത്. വാസ്തവത്തിൽ കോഗ്രസ് മുക്തഭാരതം എന്നതിന്റെ അടിസ്ഥാനത്തി അതിന്റെ ഭാഗമായിത്തന്നെ ഒരു കോൺഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതതാണ്. ഈ മനോഭാവം പലഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. സിപിഎമ്മിന് അത് ദോഷമാണ്, പക്ഷേ കോൺഗ്രസിന് ഗുണമാകുന്നു. ബിജെപി വളർന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കി രണ്ടാം സ്ഥാനക്കാര ഇല്ലാതാവണം. എങ്കിൽ എങ്കിൽ മാത്രമേ ഒന്നാം സ്ഥാനക്കാരന്റെയടുത്ത് യുദ്ധം ചെയ്യാനാകൂ."  കോണ്‍‌ഗ്രസ് മുക്ത ഭാരതമെന്നത് ബി ജെ പിയുടെ ഒരു ആഗ്രഹമായിരുന്നു. അതിലവര്‍ ഒട്ടേറെ വിജയിച്ചുവെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന് പകരക്കാരാകുക എന്ന ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിയത്തതിന്റെ ഈര്‍ഷ്യ ഗോപാലകൃഷ്ണന്റെ വാക്കുകളില്‍ വായിക്കാം. അതുകൊണ്ട് കോണ്‍ഗ്രസ് മുക്ത കേരളം എന്നത് നടപ്പിലാക്കേണ്ട ഒരു സ്വപ്നമാണെന്ന് ഒരു ബി ജെ പി നേതാവ് പറയുമ്പോള്‍ അതിലൊരു അസ്വാഭാവികതയും നമുക്ക് തോന്നാനിടയില്ല.

            എന്നാല്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന ഒന്നു കൂടി വായിക്കുക. കോണ്‍‌ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു കുടില ചിന്ത കൂടി ആ പ്രസ്താവനയ്ക്കു പിന്നില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. അത് വരാനിരിക്കുന്ന നിയമ സഭാ ഇലക്ഷനില്‍ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തു നിന്നും അകറ്റിയെടുക്കുക എന്നതാണ്.

            കോണ്‍ഗ്രസിനെ ഇല്ലാതാക്കി ബി ജെ പി രണ്ടാം സ്ഥാനത്തു വരണമെങ്കില്‍ ഇടതുപക്ഷത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണ്. അങ്ങനെ വന്നാല്‍ യു ഡി എഫ് ശിഥിലമാകുകയും ബി ജെ പിയ്ക്ക് നേട്ടമുണ്ടാകുകയും ചെയ്യും. ബി ജെ പിയുടെ വോട്ട് അക്കാരണത്താല്‍ തന്നെ ഇടതുപക്ഷത്തിന് മറിയാന്‍ സാധ്യതയുണ്ട് എന്ന സൂചന ഈ പ്രസ്താവനയിലുണ്ട്. ബി ജെ പിയുടെ വോട്ട് ഇടതുപക്ഷത്തിന് പോകുന്നുവെന്ന് കണ്ടാല്‍ കേരളത്തിലെ ന്യൂനപക്ഷം വ്യാപകമായി യു ഡി എഫിന് അനുകൂലമായി വോട്ടുചെയ്യും എന്നതാണ് ഗോപാലകൃഷ്ണന്‍ കാണുന്നത് . ബി ജെ പി അത്തരത്തിലൊരു പുകമറ സൃഷ്ടിച്ചാല്‍ സ്വഭാവികമായും ഇടതുപക്ഷം തോല്ക്കുമെന്ന കാര്യം സുവ്യക്തമാണ്. അപ്പോള്‍ ഫലത്തില്‍ ഇടതുപക്ഷത്തെ ഒരു രാഷ്ട്രീയ പോരാട്ടം പോലും നടത്താതെ നിലംപരിശാക്കാനുള്ള കുടില തന്ത്രമാണ് ബി ഗോപാലകൃഷ്ണന്‍ കോണ്‍‌ഗ്രസ് മുക്ത കേരളം എന്ന ആശയത്തിലൂടെ അവതരിപ്പിക്കുന്നത്.

 


മനോജ് പട്ടേട്ട്

15-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1