#ദിനസരികള്‍ 148
സൌരപിണ്ഡങ്ങളുടെ ഗതിവിഗതികളാല്‍ അലങ്കൃതമായിരിക്കുന്ന പ്രപഞ്ചം. അനന്തമജ്ഞാതമവര്‍ണനീയം എന്നാണ് കവിയുടെ അത്ഭുതം.ഒരു നിശ്ചയമില്ലയൊന്നിനും എന്നാണ് തത്വജ്ഞാനിയുടെ ഭാഷ.ഇതൊന്നും നാഥനില്ലാത്ത കളരിയല്ലെന്ന് ചിലര്‍. നാഥനേ വേണ്ടതില്ലെന്ന് മറ്റു ചിലര്‍.അവരവര്‍ അതാതിടങ്ങളില്‍ ഉറച്ചു നില്ക്കുന്നു. നെഞ്ചത്തടിച്ച് വെല്ലുവിളിക്കുന്നു.ശാസ്ത്രമാണ് ശരിയെന്ന വാദം ശാസ്ത്രം തന്നെ നിരാകരിക്കുന്നു. ശരിയായിരിക്കുന്നത് തെറ്റാണെന്ന് തെളിയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ നിലപാട്. ആരും വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല. പരസ്പരം കൊത്തുകൂടിയും ഒച്ചകൂട്ടിയും തന്താങ്ങളുടെ ശരികളെ വാദിച്ചുറപ്പിക്കുവാന്‍ തിക്കുകൂട്ടുന്നവരുടെ വെപ്രാളങ്ങളാണ് ചുറ്റും.ഇതിനിടക്ക് ഒരു തളിര്‍ വെറ്റില ഞരമ്പുനുള്ളി മുറുക്കി രസിക്കുന്നതിന് ആരേലുമുണ്ടോ എന്നാണ് എന്റെ കൌതുകം അന്വേഷിക്കുന്നത്.എന്റെ പുറത്തു മുളച്ചിരിക്കുന്ന ചൂടുകുരുക്കളെ നുള്ളിയെടുക്കുവാന്‍ ഒരു കൈത്തുണ കിട്ടിയെങ്കില്‍ അതുതന്നെ സ്വര്‍ഗ്ഗം എന്നല്ലാതെ വേറെന്തു ചിന്തിക്കുവാന്‍ ? ആ സുഖം അനുഭവിച്ച് രസിക്കുന്നതിന് അപരനേയും അനുവദിക്കുക എന്നതല്ലാതെ എന്ത് മാനവികതയാണ് ഞാനുയര്‍ത്തിപ്പിടിക്കേണ്ടത് ? താന്‍ തന്നെയാണ് അപരന്‍ എന്നു വന്നുകഴിഞ്ഞാല്‍ വിദ്വേഷമെന്തിന് ? വാദകോലാഹലങ്ങളെന്തിന് ? ആയുധങ്ങളെന്തിന് ?
ചുമ്മാ ചിന്തിക്കാം. കവിത കലര്‍ത്തി വാക്കുകളെ തുപ്പിരസിക്കാം.അതിനുമപ്പുറം എന്റേയും നിന്റേയും വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോ ? ചൊറിച്ചിലുവരുമ്പോള്‍ എന്റെ ചൊറിച്ചില് ആദ്യം മാറട്ടെ എന്നാണ് ചിന്ത. അല്ലാതെ അപരനാദ്യം എന്ന് ചിന്തിക്കുന്നതാര് ?
ആനന്ദചിന്മയ ഹരേ ഗോപികാരമണാ
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ – എന്നൊക്കെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ തോന്നില്ല.എന്റെ എന്നും എനിക്കും എന്നും ചിന്തിക്കാതിരിക്കുക അസാധ്യംതന്നെ.നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നാണ് ഗുരുവചനം. ഗുരു തമാശ പറഞ്ഞതാണെന്നാണ് ശിഷ്യരായ നമ്മുടെ ഭാവം.കവി പറയുന്നു :- എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും
എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ – “ സമയമായി “
Comments