#ദിനസരികള്‍ 147


ഞാന്‍ ജനിച്ചത് ഹിന്ദുമതത്തിലാണ്.ചെറുപ്പകാലത്ത് മതത്തിന്റേതായ ഒരു ചിട്ടവട്ടങ്ങളും നിര്‍ബന്ധമായി അനുഷ്ടിക്കണമെന്ന് അനുശാസിക്കുന്ന ഒരു അന്തരീക്ഷം എന്റെ ഓര്‍മയിലില്ല. ആകെയുള്ളത് സായാഹ്നങ്ങളില്‍ നിലവിളക്കുകൊളുത്തിവെച്ച് അമ്മയുടെ അമ്മ വല്ലപ്പോഴും ചൊല്ലിത്തരുന്ന കീര്‍ത്തനങ്ങളാണ്. അത് പക്ഷേ മതപരമായ ഏതെങ്കിലും പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല , ആയമ്മക്ക് അറിയാവുന്നതിന്റെ ഒരു വിഹിതം പകര്‍ന്നുതരുന്നു എന്നുമാത്രം.സ്ഥിരമായി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. വാളാട് ശ്രീ കുരിക്കിലാല്‍ ഭഗവതി ക്ഷേത്രവും പൊറളോം ശ്രീ മഹാവിഷ്ണുക്ഷേത്രവുമൊക്കെ പിറന്നാള്‍ ദിനങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്മ നേര്‍ച്ച നേര്‍ന്നതിന്റെ ഫലമായി മണ്ഡലകാലത്തുള്ള ശബരിമല യാത്ര പക്ഷേ എട്ടോ പത്തോ കൊല്ലം തുടര്‍ച്ചയായി നടത്തിയിട്ടുമുണ്ട്. അതോടൊപ്പംതന്നെ  പള്ളിക്കുന്ന് പള്ളിയില്‍ കഴുന്നെഴുന്നള്ളിച്ചതുകൊണ്ടാണ് ഞാന്‍ പത്താംക്ലാസ് പാസായത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, എന്റെ അമ്മ. ആ ദിനങ്ങളില്‍ ഒന്നില്‍പ്പോലും ഞാന്‍ ഹിന്ദുവാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു സംഭവവും ഓര്‍മയിലില്ല.
            സ്വാമി വിവേകാനന്ദന്‍‌ ചെറുപ്പത്തില്‍ത്തന്നെ എന്നെ ആകര്‍ഷിച്ച സുപ്രധാനവ്യക്തിയാണ്.സന്യാസം എന്ന ആസക്തി അന്ന് എന്നെ ആവേശിക്കാനിടയായ ഒരു കാരണം അദ്ദേഹത്തിന്റെ സ്വാധീനമാണ്. വിവേകാനന്ദനിലൂടെയാണ് ഇന്ത്യന്‍ തത്വചിന്തയുടെ രാജവീഥിയിലേക്ക് ഞാന്‍ പ്രവേശിച്ചത്. വേദങ്ങള്‍, വേദാന്തങ്ങള്‍ , ഗീത ,ബ്രഹ്മസൂത്രം, ഷഡ്ദര്‍ശനങ്ങള്‍ , ഇതിഹാസപുരാണാദികള്‍ എന്നിവയിലേക്കൊക്കെയുള്ള വഴിയായി നിന്നത് വിവേകാനന്ദനായിരുന്നു. ആ വിവേകാനന്ദനാണ് എന്നെ അവിശ്വാസിയും ഈശ്വരനിഷേധിയുമാക്കിയത്. ഇതിഹാസപുരാണാദികളിലൊഴിച്ച് മേല്‍പ്രസ്ഥാവിച്ച ഒരു ഗ്രന്ഥത്തിലും ലോകസ്രഷ്ടാവായ ഒരു ജഗന്നിയന്താവിനെ നമുക്ക് കണ്ടെത്തുവാന്‍ കഴിയില്ല. ശങ്കരദ്വിഗ്ഗിജയകാലഘട്ടത്തില്‍ ഇവയിലൊക്കെ ഈശ്വരനെ പ്രതിഷ്ഠിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ ഭാഗമായി ഈ ഗ്രന്ഥങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍‌ ഉണ്ടായിട്ടുണ്ട്.
            അപൌരുഷേയമെന്നും അമാനുഷികമെന്നും വാഴ്ത്തപ്പെടുന്ന വേദങ്ങളുടെ പ്രാമാണ്യം അംഗീകരിച്ചുകൊണ്ടായിരുന്നു ആസ്തികമായ  ചിന്താപദ്ധതികളൊക്കെ നിലനിന്നിരുന്നത്. (ദര്‍ശനങ്ങളെ നാസ്തികമെന്നും ആസ്തികമെന്നും തിരിക്കുന്നത് വേദപ്രാമാണ്യം അംഗീകരിക്കുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ദൈവമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല ) എന്നാല്കപിലനോ കണാദനോ ഗൌതമനോ ചാര്വ്വാകനോ വേദപ്രാമാണ്യം അംഗീകരിക്കുവാന്‍‌ തയ്യാറായില്ല എന്നു മാത്രവുമല്ല , ത്രയോ വേദസ്യ കര്ത്താരോ ദണ്ഡധൂര്ത്ത നിശാചരാ: എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ചിന്തയുടെ അസ്തിവാരമായ ഷഡ്ദര്‍ശനങ്ങളിലെ പൊതുധാര നാസ്തികവും ഈശ്വരനിഷേധവുമാകുന്നു. വേദാധിഷ്ഠിതമായ ചിന്താപദ്ധതികളെ അവഗണിക്കുകയും സമാന്തരമായി ലോകായതദര്ശനത്തെ പരിപോഷിപ്പിക്കുകയും ചെയ്ത ചാര്‍വ്വാകന് ഇന്ത്യന്തത്വചിന്തയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ്.

            ഇത്രയും പറയാന്‍ കാരണം വിമതശബ്ദങ്ങളോട് ഹിന്ദുമതത്തില്‍ വളര്‍ന്നു വന്നിരിക്കുന്ന അസഹിഷ്ണുത ആ മതത്തിന്റെ സന്ദേശത്തിന് വിരുദ്ധമാണ് എന്ന് സൂചിപ്പിക്കുവാനാണ്.വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ ഇടമുള്ള വിശാലമായ അന്തരീക്ഷമാണ് ആ മതം വിഭാവനം ചെയ്യുന്നത്. ദൈവനിഷേധികളായ നാസ്തികരെപ്പോലും ഈശ്വരന്മാരെന്ന് ബഹുമാനിക്കുകയും വന്ദിക്കുകയും ചെയ്തിരുന്ന ഒരു ബോധത്തില്‍ നിന്ന് അവരെ നിഷ്കരുണം കൊന്നൊടുക്കുന്ന തലത്തിലേക്ക് ഹിന്ദുമതത്തെ അധപതിപ്പിച്ചത് ആരെന്ന് നാം മനസ്സിലാക്കണം. അധികാരത്തിന് വേണ്ടി മതങ്ങളെ തമ്മിലടിപ്പിക്കുകയും ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന അത്തരം കുടിലബുദ്ധികളെ ഒറ്റപ്പെടുത്താനും തിരിച്ചറിയാനും നമുക്കു കഴിഞ്ഞില്ലെങ്കില്‍ ഗൌരി ലങ്കേഷ് അവസാനത്തെ രക്തസാക്ഷിയായിരിക്കില്ല.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1