#ദിനസരികള്‍ 146


വിശ്വപൌരനായ ഗാരി ഡേവിസും നടരാജഗുരുവും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയ സന്ദര്‍ഭം നിത്യചൈതന്യയതി തന്റെ ആത്മകഥയായ യതിചരിതത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
ഗാരി - സര്‍ ലോകത്തുള്ള മനുഷ്യര്‍ എല്ലാവരും ഒരു സമുദായമാണെന്ന് വിശ്വസിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ ?”
നടരാജഗുരു - അത് വെറുമൊരു പരമാര്‍ത്ഥം മാത്രമാണ്
ഗാരി - ഞാന്‍ അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എല്ലാവരും എന്നെ ഒരു ഭ്രാന്തനായി കരുതുന്നുവല്ലോ. ഞാന്‍ വാസ്തവത്തില്‍ ഒരു ഭ്രാന്തനാണെന്ന് വരുമോ?
ഗുരു - എങ്കില്‍ ഞാനുമൊരു ഭ്രാന്തനാണ്. എന്റെ ഗുരുവും ഭ്രാന്തനാണ്
            നടരാജഗുരുവിന്റെ ഗുരു ആരാണെന്ന് നമുക്കറിയാം. നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ശ്രീനാരായണന്‍.ആ നാരായണഗുരു ഇന്ന് ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണെന്ന് അവകാശപ്പെടുന്നവരുടെ എണ്ണത്തിന് വര്‍ദ്ധനവുണ്ട്.

            മനുഷ്യന്‍ എന്ന പദത്തോടു എന്തു വിശേഷണം ചേര്‍ക്കപ്പെട്ടാലും അത് ആ പദത്തിന്റെ അര്‍ത്ഥവ്യാപ്തിയുടെ വിശ്വവ്യാപിയായ പ്രഭാപ്രസരങ്ങളെ പരിമിതപ്പെടുത്തുകയേയുള്ളു എന്നതാണ് വാസ്തവം.അതു കണ്ടറിഞ്ഞ മഹാരഥന്മാരായ ആളുകള്‍ തങ്ങളെ ഏതെങ്കിലും മതജാതിവര്‍ഗങ്ങളുടെ സങ്കുചിതത്വങ്ങളിലോ , ഏതെങ്കിലും ആശയങ്ങളുടെ പരിമിതമായ വലയങ്ങളിലോ സ്വയം കുരുക്കിയിടാന്‍ തയ്യാറായില്ല എന്നത് മനുഷ്യനെന്ന സങ്കല്പനത്തിന്റെ മഹനീയ മാതൃകകള്‍ക്ക് നിദര്‍ശനമാണ്.തോമസ് പെയ്ന്‍ പറഞ്ഞതുപോലെ “The World is my country, all mankind are my brethren, and to do good is my religion.” എന്ന് ആത്മാര്‍ത്ഥതയോടെ പ്രഖ്യാപിക്കുവാന്‍‌ ഇന്ന് നമുക്ക് കഴിയേണ്ടതുണ്ട്.

ചില ആശയങ്ങളോട് നിനക്ക് പ്രിയമുണ്ട് ; ചിലതിനോട് എനിക്കും .അവയിലൊക്കെയും നിഹിതമായിരിക്കുന്ന ബോധം , ധാരമുറിയാത്ത ഉണര്‍വ്വ് മനുഷ്യനെ കള്ളികളിലേക്ക് ഒതുക്കാത്ത മാനവികദര്‍ശനമാണോ എന്നതിനാണ് പ്രാധാന്യം. അത് പക്ഷപാതരഹിതമായി സ്വയം പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. അല്ലയെങ്കില്‍ എത്ര കാലമായി പിന്തുടര്‍ന്നു വരുന്നതാണെങ്കിലും ഉപേക്ഷിച്ചു കളയാന്‍ അമാന്തമരുത്.

ഒന്നായ മാനവര്‍ക്കൊറ്റ നീതി

ഈ മണ്ണു നമ്മുടെ ആകെ ഭൂമി

ഒന്നായ് പണിയെടുത്തുണ്ണണം നാം

എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നാണ് യതി പറയുന്നത്.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1