#ദിനസരികള്‍ 17


പശുഭക്തി പരമാവധിയിലെത്തിയിരിക്കുന്നു.രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പശുസംരക്ഷണത്തിന്റെ പേരില്‍ ഉയരുന്ന തെമ്മാടിത്തരങ്ങളുടെ കഥകള്‍ അനുദിനം വര്‍ദ്ധിച്ച അളവില്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലലും കെട്ടിത്തൂക്കലും നിരന്തരം നടപ്പിലാകുന്നു. റോഡില്‍ നിന്ന പശു മാറുന്നതിന് വേണ്ടി ഹോണ്‍ മുഴക്കിയ ആളുകള്‍‌പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഭ്രാന്തായി മാറിയ ഈ നീക്കത്തിന്റെ പിന്നില്‍ കൃത്യമായ ഒരു അജണ്ടയുണ്ട്. സംഘപരിപവാര്‍ സംഘടനകളുടെ സമകാലിക മുദ്രാവാക്യങ്ങളില്‍ പ്രാമാണ്യം സിദ്ധിച്ചിട്ടുള്ള പശുസംരക്ഷണം എന്ന മുദ്രാവാക്യത്തിന് പിന്നില്‍ വിശ്വാസത്തിന്റെ സമസ്ത സാധ്യതകളേയും രാഷ്ട്രീയമായ ഏകീകരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണമുണ്ട്. കേവലമായ ഒരു വിശ്വാസപ്രഘോഷണം എന്നതിലുപരി രാഷ്ട്രീയമായ ഒരു സാധ്യതാന്വേഷണം കൂടിയായി പശുസംരക്ഷണം മാറുന്നു. അത് പശുവിനെ മുന്നില്‍ നിറുത്തിയുള്ള പുതിയ ഒരു രാഷ്ട്രീയ ആയുധം തേടലാണ്. അതുകൊണ്ടാണ് സാധാരണക്കാരന്റെ ദൈനന്ദിന ജീവിതത്തിനുള്ള ഉപാധി എന്ന നിലയില്‍ പശുവിനോടുള്ള പ്രകടനങ്ങള്‍ക്കപ്പുറം വിശ്വാസപരമായ ഒരു പരിവേഷം കൂടി അതിന് ചാര്‍ത്തിക്കൊടുക്കുവാന്‍ വര്‍ഗ്ഗീയതയുടെ പ്രയോക്താക്കള്‍ മുന്നിട്ടിറങ്ങിയത്.

            ഇങ്ങനെ പശുവിന് ചാര്‍ത്തിക്കിട്ടുന്ന ദൈവീകത്വംമൂലം സാധാരണക്കാരനായ ഒരു ഹിന്ദു വിശ്വാസിക്ക് പ്രത്യേകിച്ച് ലാഭമൊന്നുമില്ല എന്ന കാര്യം സ്പഷ്ടമാണ്. മാത്രവുമല്ല , ഇറച്ചിയും തോലുമൊക്കെ നല്കുന്ന വിപണനസാധ്യത ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. പ്രായമായതും രോഗം വന്നതും പ്രജനനശേഷി നഷ്ടപ്പെട്ടതുമൊക്കെയായ പശുക്കള്‍ കര്‍ഷകന് ഭാരമാകുക കൂടി ചെയ്യുന്നു. അപ്പോള്‍ ഹിന്ദുവായ പശുപാലകര്‍ക്കുപോലും ഇത്തരം കുഴപ്പങ്ങളുണ്ടാകുമ്പോഴും അഭിനവസംരക്ഷകര്‍ ഗോമാതാ മുദ്രാവാക്യം കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തുന്നതിന്റെ രഹസ്യമെന്ത് ? സ്വാമി വിവേകാനന്ദന്‍ പോലും ഒരു കാലത്ത് ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഗോമാംസം കഴിക്കാത്തവരെ ബ്രാഹ്മണരായി കരുതാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു. അപ്പോള്‍ ഹിന്ദുവിന്റേ ക്ഷേമമോ പശുവിന്റെ സംരക്ഷണമോ അല്ല സംഘപരിവാറസംഘടനകളുടെ ലക്ഷ്യമെന്ന് വ്യക്തം.കന്നുകാലി വ്യാപാരത്തിലൂടെ ഉപജീവനമാര്‍ഗ്ഗം തേടുന്ന ലക്ഷക്കണക്കായ മുസ്ലിം മതവിഭാഗത്തില്‍‍പ്പെട്ട‍‌ സാധാരണക്കാരുടെ ജീവിതോപാധിയെ തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ പശുസംരക്ഷണം എന്ന മുദ്രാവാക്യത്തിന് ഉളളു. കുടിലബുദ്ധികളുടെ കുപ്രചാരണങ്ങള്‍ക്ക് വിശ്വാസത്തെ മുന്‍നിര്‍ത്തുക വഴി സത്യമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു ചുരുങ്ങിയ ഹിന്ദുസമൂഹത്തെ കുറച്ചു കാലത്തേക്ക് കൂടെ നിറുത്തുവാന്‍ കഴിഞ്ഞേക്കുമെങ്കിലും അത് ശാശ്വതമായിരിക്കില്ല. പശു ഒരു രാഷ്ട്രീയ സാധ്യതമാത്രമാണെന്നും വിവിധ സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ഒരുപകരണം മാത്രമാണെന്നും തിരിച്ചറിയുന്നതുവരെ വര്‍ഗ്ഗീയ നീക്കങ്ങള്‍ സാധാരണക്കാരായ ഹിന്ദുവിശ്വാസികളെ ആകര്‍ഷിച്ചേക്കാം. പക്ഷേ അത്തരമൊരു മതാതീത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാനും , ഗോസംരക്ഷണമുദ്രാവാക്യമുയര്‍ത്തു ന്നതിന്റെ പിന്നിലുള്ള വര്‍ഗ്ഗീയ അജണ്ട തുറന്നു കാണിക്കുവാനും നാം കൂടുതല്‍ കരുത്തോടെ , നിരന്തരം ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1