#ദിനസരികള്‍ 11
ഔപനിഷദികമായ ഒരു സന്ദര്‍ഭത്തെ കവി വിഷ്ണുനാരായാണന്‍ നമ്പൂതിരി ആവിഷ്കരിക്കുന്നത് , ചിത്തത്തില്‍ വാക്കുറക്കട്ടെ വാക്കില്‍ ചിത്തവുമങ്ങനെ എന്നാണ്. എന്നുവെച്ചാല്‍ ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ നാം ആര്‍ജിച്ചു വെച്ചിരിക്കുന്ന സംസ്കാരത്തിന്റെ സത്തയാണ്.ആ സത്തയില്‍ നിന്നുണ്ടാവുന്ന വാക്കുകള്‍ ഏതു തരത്തിലുള്ള സംസ്കാരമാണ് നാം മനസ്സില്‍ ശേഖരിച്ചു വെച്ചിരിക്കുന്നത് എന്ന സൂചന നല്കുന്നു.പരസ്പരം വളഞ്ഞു പിടിക്കാല്‍ ത്രസിക്കുന്ന ഇവ രണ്ടും പൂരകങ്ങളായതുകൊണ്ട് , സംസ്കാരം വാക്കിനേയും വാക്ക് സംസ്കാരത്തേയും പോഷിപ്പിക്കട്ടെ എന്നാണ് കവിയുടെ അര്‍ത്ഥന. ഇങ്ങനെ പരിപോഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ ആരുടെ പ്രേരണകൊണ്ടാണ് നാം ഉച്ചരിക്കപ്പെടുന്നത് എന്നും ഉപനിഷത്ത് അന്വേഷിക്കുന്നുണ്ട് ( കേനേഷിതാം വാചമി മാം വദന്തി കേനം 1 ) എന്നുള്ളത് കൂടി പരിഗണിക്കുമ്പോള്‍ മനസ്സില്‍ ചിന്തിച്ചാല്‍ മാത്രം പോര അത് ഉച്ചരിക്കപ്പെടണം എന്നു കൂടി കണക്കാക്കണം. ഉച്ചരിച്ചാല്‍ മാത്രം മതിയോ ? ഉച്ചരിക്കപ്പെട്ടു എന്നുള്ളതുകൊണ്ട് യാതൊരു വിധ ക്ലേശങ്ങള്‍ക്കും കാരണമാകരുതെന്നും ഉപനിഷത്ത് ശഠിക്കുന്നു. (തന്മാവവതു ,തദ്വക്താരമവതു , അവതു വക്താരം . എന്ന് ഐതരേയം.) കാര്യം വ്യക്തമാണ്. വാക്കുകള്‍ ഉണ്ടാകുന്നത് ആര്‍ജ്ജിത സംസ്കാരത്തില്‍ നിന്നാണ്. സംസ്കാരം എപ്പോഴും സംസ്കരിച്ചെടുക്കുന്നതാണ്. ഇങ്ങനെ സംസ്കരിച്ച് പുടപാകം ചെയ്തെടുക്കുന്നതിനെ ഫ്രോയിഡ് സബ്ലിമേഷന്‍ അഥവാ ഉദാത്തീകരണം എന്നാണ് വിളിക്കുക്കുന്നത്. നാഗരികതയുടേയും പക്വതപ്പെടലിന്റേയും ലക്ഷണമായിട്ടാണ് ഈ ഉദാത്തീകരണത്തെ ഫ്രോയിഡ് കണ്ടത്.
            വായില്‍ നിന്നു പുറത്തുവരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്.ഇതൊരുവനെ അശുദ്ധനാക്കുന്നു എന്ന് ബൈബിള്‍ പറയുന്നു. പക്ഷേ ബൈബിള്‍ അവിടേയും നിര്‍ത്തുന്നില്ല . സര്‍പ്പസന്തതികളേ , നിങ്ങള്‍ ദൂഷ്ടരായിരിക്കേ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും ? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ സംസാരിക്കുന്നത് ? നല്ല മനുഷ്യന്‍ തന്റെ നിക്ഷേപത്തില്‍ നിന്ന് നല്ലതു സംസാരിക്കുന്നു.ദുഷ്ടമനുഷ്യന്‍ ദുര്‍നിക്ഷേപത്തില്‍ നിന്ന് തീയതു പുറപ്പെടുവിക്കുന്നു.എന്നാല്‍ മനുഷ്യന്‍ പറയുന്ന ഏതു വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.നിന്റെ വാക്കുകളാല്‍ നീ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ നിനക്കു കുറ്റം വിധിക്കപ്പെടുകയും ചെയ്യുംപരങ്ങളിലെ ശിക്ഷാവിധികളെക്കാള്‍ ഇഹത്തിലെ സാധ്യതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്പിച്ചാല്‍ ഈ വാക്കുകളുണ്ടാക്കുന്ന അര്‍ത്ഥഗാംഭീര്യങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റെന്തുണ്ട് ?

            അതുകൊണ്ട് വാക്കുകളെക്കുറിച്ചും അതിന്റെ പ്രയോഗരീതികളെക്കുറിച്ചും നാം കൂടുതല്‍ക്കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. സംവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരേണ്ട വാക്കുകള്‍ വിവാദങ്ങള്‍ക്ക് ഹേതുവാകരുത്. വാക്കുകളുടെ അതിസൂക്ഷ്മമായ പ്രയോഗം കൊണ്ട് ലോകത്തെത്തന്നെ മാറ്റി മറിച്ച ചിന്തകന്മാര്‍ നമുക്കുണ്ട്.അക്രമാസക്തരായ ജനക്കൂട്ടത്തെ വാക്കിന്റെ ചാട്ടവാറിനാല്‍ അകറ്റിനിറുത്തിയ ജീസസിന്റെ ഒരു പ്രയോഗം ഏറ്റവും നന്നായി വാക്കുകളെ ഉപയോഗിച്ചതിന് ഉദാഹരണമാണ് . ആ പ്രയോഗം ഇതാണ്  “ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ “  

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1