#ദിനസരികള്‍ 15
 “ വെള്ളത്തിന് വേണ്ടിയാണ് നാമുണരേണ്ടത് “ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമിയുടെ മുഖപ്രസംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലദൌര്‍ലഭ്യത്തെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍‌കോഡുവരെയുള്ള ജില്ലകളിലെ അണക്കെട്ടുകളും കിണറുകളും മറ്റ് ജലസംഭരണികളും വറ്റിക്കൊണ്ടിരിക്കുന്നു. മൂലമറ്റം വൈദ്യുതി ഉത്പാദനം നിലക്കുമെന്ന ഘട്ടത്തിലെത്തി. “പരമാവധി ഇരുപത്തിയെട്ടു ദിവസം കൂടി വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമേ അണക്കെട്ടിലുള്ളു “ എന്ന വൈദ്യൂതി വകുപ്പിന്റെ മുന്നറിയിപ്പ് ആരേയും പേടിപ്പെടുത്തുന്നതാണ്.അറുപതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ശൌചാലയങ്ങള്‍ പൂട്ടിക്കഴിഞ്ഞതായി മാതൃഭൂമി ചൂണ്ടിക്കാണിക്കുന്നു.വറ്റില്ല എന്ന് നാം അഭിമാനംകൊണ്ടിരുന്ന പല ജലസ്രോതസ്സുകളും വറ്റിക്കഴിഞ്ഞു. വനനശീകരണങ്ങളും തെറ്റായ ഉപയോഗശീലങ്ങളും നമ്മെത്തന്നെ തിരിഞ്ഞുകൊത്തിത്തുടങ്ങിയിരിക്കുന്നു.
ഇനിയെങ്കിലും അലസമായ ജലനയത്തില്‍ നിന്ന് ജലവിവേകത്തിലേക്ക് നാം ഉണരണം.പ്രകൃതിയുടെ മുകളിലുള്ള നമ്മുടെ തെറ്റായ കടന്നുകയറ്റങ്ങള്‍ക്ക് നാം വലിയ വില പകരം കൊടുക്കേണ്ടിവരും. ഏംഗല്‍സ് , അധ്വാനത്തിന്റെ പങ്ക് എന്ന ലേഖനത്തില്‍ “കീഴടക്കപ്പെട്ട രാജ്യങ്ങളിലെ പ്രജകളെയെന്ന പോലെ പ്രകൃതിയെ നമുക്ക് ഭരിക്കാനാവില്ല.നമ്മുടെ രക്തവും മാംസവും തലച്ചോറും എല്ലാം പ്രകൃതിയുടെ ഭാഗമാണ്, പ്രകൃതിയിലാണ് നാം നിലകൊള്ളുന്നത് “ ആര്‍ജ്ജവമുള്ള ഈ വാക്കുകളെ നമ്മുടെ ജനത മനസ്സിലാക്കിയില്ല.നാളെ വരുന്ന തലമുറക്ക് ഇന്നലെയുടെ സമ്മാനമായി കരുതിവെക്കേണ്ട പ്രകൃതിവിഭവങ്ങളെ നാം മൂച്ചൂടും കൊള്ളയടിച്ചു, ഊറ്റിയെടുത്തു. എന്നിട്ടും,  Water Wars എന്ന പുസ്തകത്തില്‍ ഇനി വരുന്ന യുദ്ധം ജലത്തിനു വേണ്ടിയായിരിക്കും എന്ന വീക്ഷണത്തെ അവതരിപ്പിക്കുന്ന വന്ദനശിവ ഈ അടുത്ത കാലത്ത് ഉയര്‍ത്തിയ മുന്നറിയിപ്പുകളും ,നാം മുഖവിലക്കെടുത്തില്ല. ഇപ്പോഴും വരള്‍ച്ച വരുമ്പോള്‍ അയ്യോ വരള്‍ച്ച എന്ന് പരിതപിക്കുകയും പരക്കം പായുകയും ചെയ്യുകയല്ലാതെ , എങ്ങനെ സ്ഥായിയായി ഈ വെല്ലുവിളിയെ അതിജീവിക്കാം എന്ന് ആത്മാര്‍ത്ഥമായി നാം അന്വേഷിക്കുന്നില്ല. വരള്‍ച്ച മാറുമ്പോള്‍ മറ്റെല്ലാം മറന്ന് നാം വീണ്ടും ജലധാരാളിത്തത്തിലേക്ക് കൂപ്പൂകുത്തുന്നു. നമ്മുടെ , മനുഷ്യകുലത്തിന്റെ അവസരവാദപരമായ ഈ സമീപനത്തിനപ്പുറം സ്ഥിരമായ ഒരു ജലവിവേകം ഉണ്ടായിട്ടില്ലെങ്കില്‍ സമീപഭാവിയില്‍ ഉണ്ടാകുന്ന ജലദൌര്‍ലഭ്യത്തെ അതിജീവിക്കുവാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് താല്ക്ലാലിക ലാഭത്തിലധിഷ്ടിതമായ വ്യാപാരങ്ങള്‍ക്കപ്പുറം നാളെയുടെ കുഞ്ഞുങ്ങളെക്കൂടി നാം കണക്കിലെടുത്തുകൊണ്ട് ഇന്നിനെ പരുവെപ്പെടുത്താന്‍ കഴിയണം. അത്തരത്തിലുള്ള മാനവികമായ ഒരിടപെടലിനെക്കുറിച്ചാണ് ഏംഗല്‍സ് അക്കാലത്തിലിരുന്നും ജോണ്‍ ബെല്ലാമി ഫോസ്റ്ററും പി സായ് നാഥും വന്ദന ശിവയുമൊക്കെ ഇക്കാലത്തിലിരുന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ആ ഓര്‍മ്മപ്പെടുത്തലുകള്‍ നമുക്ക് പാഠങ്ങളാകുന്നില്ലെങ്കില്‍ വന്നുവീഴാന്‍ പോകുന്ന ഇരുളിനെ കാത്തിരിക്കുക എന്നതു മാത്രമേ ഇനി ചെയ്യാനുള്ളു.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍