#ദിനസരികള്‍ 13
ജീവിതം. അവസ്ഥാന്തരങ്ങളുടെ ഘോഷയാത്ര. വിഭ്രമങ്ങളുടെ മായക്കാഴ്ച.മാറിയും മറിഞ്ഞും വരുന്ന അനുഭൂതികളുടെ രഥോത്സവം ! പിടികിട്ടി എന്ന തോന്നലുണ്ടാക്കി ഓടിമറയുന്ന മായാമൃഗം. ഈ സ്ഥിതിവിശേഷങ്ങളുടെ മാസ്മരികതയെ വാഴ്ത്തിപ്പാടാന്‍ മത്സരിച്ചിട്ടുള്ള കവികളെത്ര ? ഓരോ നൂലിഴയും ചികഞ്ഞുമാറ്റി രഹസ്യം തേടിയ തത്ത്വവേദികളെത്ര? അറിഞ്ഞതൊന്നും അറിവല്ലെന്നും അതിനുമപ്പുറത്താണ് അറിവിന്റെ അനന്തമായ ആനന്ദമെന്നും ഓരോ കണ്ടെത്തലുകള്‍ക്കുശേഷവും വെളിപ്പെടുമ്പോള്‍ ശരിയെന്ന് വാദിച്ചിരുന്നവയൊക്കെ കെട്ടുപോയ ഭക്ഷണപ്പൊതിപോലെ പാതവക്കുകളിലേക്ക് ഉപേക്ഷിക്കപ്പെടുന്നു. അപ്പോള്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ അവനവന്റെ ശരികളെ സര്‍വ്വരുടേയും ശരികളിലേക്കെത്തിക്കാന്‍ വാദിച്ചുല്ലസിക്കുന്നവരുടെ - വാദിച്ച് രസിക്കുന്നവരുടേയും - ജീവിതവും നളിനിദളഗതജലംതന്നെ ! സര്‍വ്വതലസ്പര്‍ശിയായ ഒരു കാഴ്ച ജീവിതത്തിനുമുകളില്‍ അസംഭവ്യംതന്നെ.അതുകൊണ്ടായിരിക്കണം അനന്തമജ്ഞാതമവര്‍ണനീയം എന്നൊരു കൂടുപണിത് കവി അതിനുള്ളില്‍ അഭയം പ്രാപിച്ചത്. അതുകൊണ്ടായിരിക്കണം സര്‍വ്വം ഖല്വിദം ബ്രഹ്മ എന്ന് പുരാണ പ്രസിദ്ധരായ ഋഷിവര്യന്മാര്‍ ഉദ്‌ഘോഷിച്ചത്. അതുകൊണ്ടുതന്നെയായിരിക്കണം മാനവിക ജീവിതം പരമാവധി അല്ലലില്ലാതേയും അലട്ടില്ലാതേയും ജീവിച്ചുതീര്‍ക്കാനുത കണമെന്ന താല്പര്യത്താല്‍ സമതയുടെ തത്വശാസ്ത്രം പ്രഘോഷിക്കപ്പെട്ടത്.
 എത്രയോ തത്വചിന്തകള്‍ ! എത്രയോ പരീക്ഷണോന്മുഖമായ എത്രയോ ജീവിതങ്ങള്‍ ! മനുഷ്യന്‍ അവന്റെ ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പേതന്നെ ഉരുവം കൊണ്ട ദര്‍ശനങ്ങള്‍ ! ദര്‍ശനഭദേങ്ങള്‍ ! സര്‍വ്വതും , സര്‍വ്വരും അന്വേഷിക്കുന്നത് ഒന്നുതന്നെ. ജീവിതത്തെ എങ്ങനെ കൂടുതല്‍ കൂടുതല്‍ സുഖകരമാക്കാം ? തത്വവേദി എന്ന് പരിപൂര്‍ണമായും ചൂണ്ടിക്കാണിക്കുവാന്‍ ഒരാളില്ല. സുഖം സ്വന്തം മനസ്സിന്റെ അവസ്ഥ കൂടിയാണെന്നതിനാല്‍ ഇനി ഉണ്ടാകാനുമിടയില്ല. കൂടുതല്‍ അടുത്തേക്ക് ചേര്‍ന്നു നില്ക്കുന്നതിനെ കൂടുതല്‍ അമര്‍ത്തിപ്പിടിക്കുക എന്നതിനുപരി മറ്റൊരു മാനദണ്ഡവും സുഖാന്വേഷികള്‍ക്കില്ല. അനുവര്‍ത്തിച്ചു പോന്ന ശീലങ്ങളുടെ സ്വാധീനത്താല്‍ പ്രതിലോമകരമായതും സുഖമെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ടാകാം. തിരുത്തേണ്ടതായിരുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും , ചിലപ്പോള്‍ ജീവിതം തന്നെ പകരം കൊടുക്കേണ്ടതായി വന്നേക്കാം.
അപ്പോള്‍ അവസാനമായി, ഒരു നിര്‍വചനം വേണമെങ്കില്‍ , വേണമെങ്കില്‍ മാത്രം , “അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം “ എന്ന ഗുരുവാക്യത്തെ ഉദാഹരിക്കാം .

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1