#ദിനസരികള്‍ 52


മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍‌ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ബാഹുബലി എന്ന സിനിമയുടെ പൊള്ളത്തരത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അര്‍ത്ഥശൂന്യമായ ആഡംബരപ്രദര്‍ശനം മാത്രമാണ് ഈ സിനിമ എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം സിനിമകളുടെ ആവര്‍ത്തനം സാംസ്കാരികമായ നാശത്തിലേക്കായിരിക്കും സമൂഹത്തെ നയിക്കുക എന്ന ഗുരുതരമായ ആക്ഷേപം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.പഴയ പാതാളഭൈരവിയുടെ ഡിജിറ്റല്‍ ആവിഷ്കാരം മാത്രമാണ് ഇന്നത്തെ ബാഹുബലി.സാങ്കേതികമായുണ്ടായ മുന്നേറ്റങ്ങളുടെ സാധ്യതകള്‍ ബാഹുബലിയില്‍ കൂടുതലായി ഉപയോഗിച്ചു എന്നത് മാറ്റി വെച്ചാല്‍ മറ്റൊരു മേന്മയും പാതാളഭൈരവിയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമക്കില്ല. പത്തോ അതിലേറെയോ നല്ല സിനിമ പിടിക്കാന്‍ കഴിയുമായിരുന്ന തുക കൊണ്ട് ബാഹുബലി എന്ന ഒറ്റ സിനിമ പിടിച്ചത് കലാമൂല്യമുള്ള സിനിമകളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. കോടികളുടെ പടം എന്ന പരിവേഷം ഒരിക്കലും നല്ല സിനിമ എന്നതിന് പകരമാവില്ല എന്നും അദ്ദേഹം പറയുന്നു.
            അടൂര്‍ പറഞ്ഞതിനോട് പരിപൂര്‍ണമായും യോജിക്കുകയാണ്. ലോകമെങ്ങുമുള്ള പ്രേക്ഷകരെ വിലകൊടുത്തു വാങ്ങുകയാണ് ശരിക്കും ബാഹുബലി ചെയ്തത്.കോടികള്‍ വിനിയോഗിച്ചുള്ള വിപണനതന്ത്രങ്ങളുടെ മാസ്മരികതയില്‍ പെട്ട് കാണികള്‍ ഒഴുകിയെത്തിയപ്പോള്‍ സാമ്പത്തികമായി സിനിമ വിജയിച്ചു എന്നതു ശരിയായിരിക്കാം. അതിനനപ്പുറം , മൂല്യവത്തായ മറ്റൊരു ഈടുവെപ്പും ഈ സിനിമ അവശേഷിപ്പിച്ചിട്ടില്ല. കേവലമൊരു ബലൂണ്‍ കാഴ്ചയിലുണ്ടാക്കുന്ന കൌതുകമെന്നതുപോലെ, കണ്ടു കഴിഞ്ഞാലുടനെ പൊട്ടിത്തക രുന്ന കുമിള. ഓര്‍ത്തുവെക്കാനോ ഓര്‍‌ത്തെടുക്കാനോ കൊള്ളാവുന്ന ഒരു നിമിഷം പോലും ആ സിനിമയില്‍ ഇല്ലതന്നെ.സാങ്കേതികവിദ്യ ഇത്രയും വികാസം പ്രാപിക്കാതിരുന്ന പഴയകാലങ്ങളില്‍‌പ്പോലും കുറച്ചുകൂടി യുക്തിഭദ്രമായ സിനിമ ഇവിടെയുള്ളവര്‍ നിര്‍മിച്ചിട്ടുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്
            ലോകസിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ചുവെന്ന് നമ്മുടെ മാധ്യമങ്ങള്‍ വായ്ത്താരിയിട്ട ഈ സിനിമയുടെ സ്ഥാനം പ്രസ്തുത ചരിത്രത്തില്‍ എവിടെയായിരിക്കും എന്ന് കൌതുകപ്പെടുന്നത് ഒരു സിനിമാ പ്രേമിയെ സംബന്ധിച്ച് വേണ്ടതുതന്നെ.അങ്ങനെ സ്ഥാനം നിശ്ചയിക്കുമ്പോള്‍ താരതമ്യം ചെയ്യേണ്ടിവരിക സ്വാഭാവികമാണ്. ക്ലാസിക്കുകളെന്ന്  ലോകം വിധിയെഴുതിയ ഒട്ടേറെ സിനിമകളുണ്ട്. 1959 ലെ ബെന്‍ഹര്‍ മുതല്‍ ഗ്ലാഡിയേറ്ററും അലക്സാണ്ടറും ട്രോയിയും സ്പാര്‍ട്ടക്കസും ലിസ്റ്റ് നീളമുള്ളതാണ് അടക്കം ഏതു സിനിമയെ വേണമെങ്കിലും താരതമ്യത്തിന് സ്വീകരിക്കാവുന്നതാണ്. ഈ മാറ്റുരക്കലിന് ശേഷം ഈ സിനിമയ്ക്ക് ലോകചരിത്രത്തില്‍ ഒരിടമുണ്ടാകുമെങ്കില്‍ ചവറ്റുകുട്ടയിലായിരിക്കും എന്നുമാത്രം.

ഒരു പതിനായിരം തവണ  ഗ്ലാഡിയേറ്റര്‍ എന്ന സിനിമ എങ്കിലും ബാഹുബലിയുടെ സംവിധായകനായ എസ് രാജമൌലിയെ ഇരുത്തിക്കാണിക്കണം. എന്നാലും അദ്ദേഹം പഠിക്കുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയുകയുള്ളു. ഇത് പരമാവധിയാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1