#ദിനസരികള്‍ 50


1908 ല്‍ തുടങ്ങിയ യോഗക്ഷേമസഭയും 1885 ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇ എം എസിനെ കൌമാരകാലത്തുതന്നെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആദ്യം ഇടപെട്ടതും അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശാബോധം നല്കിയതും തനിക്ക് നേരിട്ടറിയാവുന്നതും അനുഭവത്തിലിരിക്കുന്നതുമായ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കരണപ്രസ്ഥാനമായ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളുമായാണ് എന്ന് പി ഗോവിന്ദപ്പിള്ള എഴുതിയ ഇ എം എസിന്റെ ജീവചരിത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1927 ല്‍ മദിരാശിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടത്തുകൊണ്ട് നെഹ്റു അവതരിപ്പിച്ച പൂര്‍ണസ്വരാജ് എന്ന പ്രമേയം കേവലം പതിനെട്ടു വയസ്സുകാരന്‍ മാത്രമായിരുന്ന ഇ എം എസിനെ ഹരം കൊള്ളിച്ചു. അതോടെ ഗാന്ധിഭക്തിയില്‍ നിന്നും നെഹ്റുഭക്തിയിലേക്ക് ഇ എം എസ് മാറി എന്ന് പി ജി എഴുതുന്നു
ഇ.എം എസിന്റെ കൌമാര യൌവന കാലത്ത് കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നതിന്റെ ഒരു നഖചിത്രമാണ് നാം കണ്ടത്. ദേശീയതലത്തിലാകട്ടെ അന്ന് നിലവിലിരുന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങളുടേയും അലയൊലികള്‍ കേരളത്തിലുമെത്തിയിരുന്നു. “…….. ചില പേരുകളും സംഭവങ്ങളും പൊട്ടും പൊടിയുമായി ആ കൌമാരമനസ്സിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. ഹോംറൂള്‍ , ജാലിയന്‍ വാലാബാഗ് , ഗോഖലേ , ഗാന്ധി ഇങ്ങനെ പോകുന്നു അവഎന്ന് ജീവചരിത്രത്തില്‍ പി ജി എഴുതുന്നു. 1915 ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം പുതിയ സമരമുഖങ്ങള്‍ തേടി 1920 ല്‍ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനം ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന മലാബാറില്‍ വീശിയടിക്കാന്‍ തുടങ്ങിയിരുന്നു. 1919 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷുകാരുടെ പൈശാചികമായ അടിച്ചമര്‍ത്തലുകളുടെ ഉദാഹരണമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇങ്ങനെ ദേശീയതലത്തിലുണ്ടായ നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും ഇ എം എസിന്റെ ആദ്യകാല ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും സ്വാധീനിച്ചു.യോഗക്ഷേമസഭയിലെ സമുദായോദ്ധാരകനും , കോണ്‍ഗ്രസും പിന്നെ ഗാന്ധിയനും നെഹ്രു ശിഷ്യനും കോണ്‍ഗ്രസിലെ ഇടതുപക്ഷവുമൊക്കെയായി പ്രവര്‍ത്തിച്ചു പോന്ന ഇ എം എസ് ആത്യന്തികമായി ശരിയുടെ പക്ഷത്തേക്ക് എത്തുകയും ഒരു പൂര്‍ണ കമ്യൂണിസ്റ്റായി മാറുകയും ചെയ്തു.

            സാമുദായിക വിപ്ലവവും നമ്പൂതിരി സമുദായവും എന്ന പേരില്‍ ഇ എം എസ് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കുന്നത് 1927 ലെ യോഗക്ഷേമസഭയിലാണ്.  എഴുത്തിന്റെ കാലഘട്ടം ആരംഭിക്കുന്നതുവരെയുള്ള ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാന സ്വാധീനങ്ങളെക്കുറിച്ചുള്ള ഒരു സിംഹാവലോകനമാണ് നാം നടത്തിയത്. പില്ക്കാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രേഖപ്പെടുത്തപ്പെട്ട ലേഖനങ്ങളിലൂടെ നമുക്ക് ലഭ്യമാണ്. നൂറു സഞ്ചികകളിലൂടെ സംഭരിക്കപ്പെട്ട , സമകാലികതയോടുള്ള സംവാദമായ ആ വാങ്മയങ്ങളിലുടെയുള്ള യാത്ര കേരളം എങ്ങനെ ഇന്നു കാണുന്ന കേരളമായി എന്ന അന്വേഷണത്തിന് മറുപടിയാകും.(അവസാനിച്ചു )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1