എഫ് ബിയില്‍ മേയുന്നതിനിടയില്‍ സോമന്
കടലൂരില്‍ നിന്നും കിട്ടിയ ഒരു സന്ദേശം പങ്കുവെയ്ക്കട്ടെ -
ബാലചന്ദ്രൻ ചുള്ളിക്കാടിനോട് വിദ്യാർത്ഥിയായ യുവകവി ചോദിക്കുന്നു :
" സർ , നല്ല കവിയാവാൻ എന്തു ചെയ്യണം?"
ചുള്ളിക്കാട് തിരിച്ചു ചോദിച്ചു:
"ഞാൻ നല്ല കവിയാണെന്നു തനിക്ക് അഭിപ്രായമുണ്ടോ?"
യുവകവി : "തീർച്ചയായും. അതുകൊണ്ടല്ലേ ചോദിക്കുന്നത്.
"
കവി :
"ഉപദേശം തരാൻ ഞാൻ ആരുമല്ല.
ഞാൻ എന്തു ചെയ്തു എന്നു മാത്രം പറയാം.
ഈ ചോദ്യം ആരോടും ഒരിക്കലും ഞാൻ ചോദിച്ചില്ല.
എന്താണു കവിത, എന്തായിരിക്കണം
കവിത, എങ്ങനെ
കവിത എഴുതണം എന്നെല്ലാം ഉപദേശിക്കുകയും കവിത തിരുത്താൻ മുതിരുകയും ചെയ്യുന്ന ആചാര്യപദ ദുർമ്മോഹികളെയും പ്രസ്ഥാനനായകസ്ഥാനമോഹികളെയും ഞാൻ കുട്ടിക്കാലം മുതലേ പാടേ അവഗണിച്ചു. എനിക്കുതോന്നുന്നതു
മാത്രം, തോന്നുമ്പോൾ മാത്രം, തോന്നിയപോലെ എഴുതി. അത്രേയുള്ളു."
ഒറ്റ വായനയില്‍ ആഹാ ഗംഭീരം എന്നു
തോന്നുമെങ്കിലും ചുള്ളിക്കാട് ഇവിടെ സമര്‍ത്ഥമായി നുണ പറയുകയാണ്. ഒരു പക്ഷേ
പ്രത്യക്ഷമായി നല്ല കവിയാകാന്‍ എന്തു ചെയ്യണമെന്ന് ഒരാളോടും ചുള്ളിക്കാട്
ചോദിച്ചില്ല എന്നതൊരു വസ്തുതയായിരിക്കാം. എന്നാല്‍ ആ ചോദ്യം ഒരായിരം തവണയെങ്കിലും
സ്വയം ചോദിച്ചിട്ടുണ്ടാകും. അന്വേഷിച്ചിട്ടുണ്ടാകും. എഴുത്തച്ഛന്
മുതലിങ്ങോട്ടുള്ള ഓരോ കവികുലപതികളുടേയും സവിധങ്ങളില്‍ ആ ചോദ്യം അനേകായിരം തവണ സമര്‍പ്പിച്ചിട്ടുണ്ടാകും.
ജീവനില്‍ തളിച്ചിരിക്കുന്ന അമൃതിന്റെ സ്വരൂപത്തെ വാക്കുകളിലേക്ക്, വരികളിലേക്ക്,
കവിതയിലേക്ക് ആനയിക്കേണ്ടതെങ്ങനെ എന്ന് എത്ര കാലത്തെ അന്വേഷണം നടത്തിയിട്ടുണ്ടാകണം
? ചുള്ളിക്കാട് ഒരഭിമുഖത്തില്‍ അധ്യാത്മ
രാമായണം കാണാതെ പഠിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. രാമഭക്തികൊണ്ടല്ല അത്
പഠിച്ചതെന്ന് വ്യക്തം! കവിത എന്താണ് എങ്ങനെയാണ് അത്
പുറപ്പെട്ടുപോരുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഭാഷാപിതാവിന്റെ വാഗ്വൈഭവത്തെ
ചുള്ളിക്കാട് മനപാഠമാക്കിയത്. പൂര്‍വികരേയും സമകാലികരേയുമൊക്കെ വായിച്ചും അനുഭവിച്ചുമുണ്ടാക്കിയെടുത്ത വൈഭവത്തിന്റെ അസാമാന്യപ്രകടനമാണ് ചുള്ളിക്കാടിന്റെ
കവിത.
അവഗണിച്ചുവെന്ന്
ചുള്ളിക്കാട് പറയുന്നവരെയൊക്കെ കവിയശപ്രാര്ത്ഥികള് അവഗണിക്കേണ്ടവര് തന്നെയാണ്. അല്ലാതെ
ഏതെങ്കിലും വന്മരത്തോട് ചേര്‍ന്നു നിന്നു വളരാം എന്നൊരു മോഹമുണ്ടെങ്കില്‍ ആ മരത്തിന്റെ
തണലിന്റെ പാട് എപ്പോഴും നമ്മിലുണ്ടാകും. അതുകൊണ്ടാണ് സ്വന്തമായ വഴിതന്നെ കണ്ടെത്തണം
എന്ന് പലരും എഴുത്തുകാരോട് പറയാറുള്ളത്. ഇവിടെ ചുള്ളിക്കാട് ചെയ്തതും നമ്മുടെ പല കവികള്‍ക്കും
ഇല്ലാത്തതുമായ ഒരു കാര്യം വെയിലത്തിറങ്ങി ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യമാണ്. ഒറ്റയ്ക്ക്
നടക്കുന്നവന് കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. അങ്ങനെ ശ്രദ്ധിച്ച് , മുളളുമുരിക്ക്
മൂര്‍ഖന്‍ പാമ്പുകളോടും കല്ലുകരട് കാഞ്ഞിരക്കുററിയോടും കളി പറഞ്ഞ് നടന്നുപോകുമ്പോള്‍
നാമറിയാതെ നമ്മില്‍ മുളച്ചു വരുന്നതാണ് കവിത. ആ കവിതയ്ക്ക് നിങ്ങളുടെ തന്നെ വിയര്‍പ്പിന്റെ
മണവും ഉപ്പിന്റെ രുചിയുമായിരിക്കും ! അതല്ലേ ഓരോ കവിയും ആഗ്രഹിക്കുന്നതും
? അങ്ങനെയാണെങ്കില്‍ കവികളാകാന്‍ കൊതിക്കുന്നവര്‍
തന്റെ മുന്‍ഗാമികളിലേക്കും സമകാലികരിലേക്കും കടന്നു ചെല്ലണം. അവര്‍ പറഞ്ഞു വെച്ചത്
എന്തൊക്കെ എന്ന് അറിയണം.
അതില്‍ നിന്നും വേറിട്ട് തനിക്ക്
എന്താണെന്ന് പറയാനുള്ളതെന്ന് കണ്ടെത്തണം. അങ്ങനെ
പുറപ്പെട്ടുവരുന്ന കവിത നാളേയും ജീവിക്കും.
അല്ലാതെയും
കവിതയെഴുതാം. എന്നാല്‍ അതിനെ കവിതയെന്നല്ല കുമിള എന്നുവേണം വിളിക്കാന്‍. അല്പായുസ്സായ
കുമിളകള്‍. ആ കുമിളയില്‍ അഭിരമിച്ച് ജീവിക്കുന്നവരാണ് ഇക്കാലത്തെ ഭൂരിപക്ഷം കവികളും
എന്നതാണ് വായനക്കാരനെന്ന നിലയില്‍ നാം നേരിടുന്ന ദുരന്തം !
|| #ദിനസരികള് – 143- 2025 സെപ്റ്റംബര്‍ 04 മനോജ് പട്ടേട്ട്
Comments