വെള്ളാപ്പള്ളി നടേശന് എസ് എന്‍ ഡി പി
യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി 30 കൊല്ലം പൂര്‍ത്തീകരിച്ചത്തിന്റെ ആഘോഷം കൊണ്ടു
പിടിച്ചു നടക്കുകയാണല്ലോ. എന്നാല്‍ ഏറെക്കാലം ആ യോഗത്തിന്റെ സെക്രട്ടറി സ്ഥാനം
അലങ്കരിച്ചു എന്നതുകൊണ്ടുമാത്രം വെള്ളാപ്പള്ളി നടേശനെപ്പോലെ പത്തുപൈസയുടെ
വിവരമില്ലാത്ത ഒരു ജാതിഭ്രാന്തന് വാഴ്ത്തുപാട്ടുകളെഴുതുവാന് കേരളം തുനിയാമോ ? പാടില്ല എന്നാണ് എന്റെ അഭിപ്രായം. ഗുരുവിന്റെ ചിന്തകളെ സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും
പ്രായോഗികമാക്കുവാനും രൂപീകരിക്കപ്പെട്ട യോഗം , പക്ഷേ വെള്ളാപ്പള്ളിയുടെ കാലത്ത്
ഹിന്ദുത്വവര്‍ഗ്ഗീയ
ശക്തികളുടെ തൊഴുത്തില്‍ കൊണ്ടു പോയി കെട്ടിപ്പെട്ടത് നാം കണ്ടതാണ്. ഗുരു
പറഞ്ഞതും പഠിപ്പിച്ചതുമായ മൂല്യങ്ങളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് നടേശനും
കൂട്ടരും ഈ ഹീനകൃത്യം ചെയ്തതെന്ന് കാണാതിരുന്നുകൂട. കേരളത്തിന്റെ അടിസ്ഥാന
ജനവിഭാഗത്തെ സംഘപരിവാറുമായി സംയോജിപ്പിക്കുവാന്‍ വെള്ളപ്പള്ളിയും കൂട്ടരും എസ് എന്‍
ഡി പിയെ ഉപയോഗിക്കുകയായിരുന്നു.
വെള്ളാപ്പള്ളിയുടെ
മതഭ്രാന്ത് കേരളം പലപ്പോഴായി പല തവണ കണ്ടിട്ടുണ്ട്. ഒരൊറ്റ സന്ദര്‍ഭം മാത്രം
നോക്കുക. കോഴിക്കോട് അഴുക്കാചാല് വൃത്തിയാകവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ടു പേരെ രക്ഷിക്കുവാന്‍
സ്വന്തം ജീവിതം പണം വെച്ച് ശ്രമിച്ച് മരണത്തിന് വഴങ്ങിയ നൌഷാദ് എന്ന
ചെറുപ്പക്കാരനെ നമുക്കോര്മയുണ്ടല്ലോ. അന്ന് കേരളം കേട്ട ഏറ്റവും മനുഷ്യത്വഹീനമായ
പ്രതികരണം വെള്ളാപ്പള്ളിയുടേതായിരുന്നു. ആ പ്രതികരണത്തെക്കുറിച്ച് മുഖ്യമന്ത്രി
പിണറായി വിജയന്റെ വാക്കുകള്‍ ഓര്‍മിക്കുക “അഴുക്കുചാല്‍
വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോൾ ജീവൻ
നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച്
വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും
വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ്
മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ
ഇല്ലാതാക്കാൻ ഒരു വർഗീയ
ഭ്രാന്തിനും കഴിയില്ല.” 2015 ല്‍ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ടു പേരെ രക്ഷിക്കാന്‍ സ്വന്തം ജീവിതം
നല്കിയ കോഴിക്കോട്ടുകാരനായ നൌഷാദ് എന്ന ചെറുപ്പക്കാരനെ നാം മറന്നിട്ടില്ലല്ലോ.
വെള്ളാപ്പള്ളിയെക്കുറിച്ച് ഇന്ന്
മന്ത്രിയായിരിക്കുന്ന ശ്രീ എം ബി രാജേഷ് അന്നെഴുതിയ കുറിപ്പു കൂടി വായിക്കുക :- "മനുഷ്യാണാം മനുഷ്യത്വം ജാതി"-ശ്രീ
നാരായണ ഗുരു.മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ത്ഥം. മാന്‍ഹോളില്‍ പ്രാണന്
വേണ്ടി പിടഞ്ഞ മനുഷ്യരെ രക്ഷിക്കാന്‍ അവരുടെ ജാതിയും മതവും ദേശവും നോക്കാതെ
മരണഗര്‍ത്തത്തിലേക്ക് എടുത്തു ചാടിയ നൌഷാദിന്റെ ജാതിയും ഗുരു പറഞ്ഞ
മനുഷ്യത്വമായിരുന്നു.
"മതമേതായാലും
മനുഷ്യന് നന്നായാല്‍ മതി"-ഈ മതാതീതമായ മനുഷ്യനന്മയുടെ മഹാപ്രതീകമാണ്
അന്യര്‍ക്ക് വേണ്ടി ജീവന് ത്യജിച്ച നൌഷാദ്.
"അവനവനാത്മ
സുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം."
അപരന്റെ രക്ഷക്കായ് ആത്മത്യാഗം ചെയ്ത നൌഷാദ് ഗുരുവിന്റെ ഈ
വരികള്ക്കുമപ്പുറത്തേക്കാണ് സഞ്ചരിച്ചത്.
നടേശന് ഈ ഗുരുവചനങ്ങളൊന്നും
വായിച്ചിട്ടില്ലെന്ന് തീര്‍ച്ച. വായിച്ചതിന്റെ യാതൊരു ലക്ഷണവും സംസ്ക്കാരവും
വിഷലിപ്തമായ നടേശ വചനങ്ങളില്‍ കാണുന്നില്ല. രണ്ടു മനുഷ്യജീവന് രക്ഷിക്കാന്‍
ഓടയിലകപ്പെട്ട് മരണം വരിച്ച നൌഷാദ് മനുഷ്യത്വത്തിന്റെ സുഗന്ധം പരത്തുന്നു. നടേശന്
മനുഷ്യത്വ രാഹിത്യത്തിന്റെ ഓട മാലിന്യങ്ങളില്‍ മദിച്ചു പുളക്കുന്നു. വാ
തുറക്കുമ്പോഴെല്ലാം കേരളക്കരയാകെ വര്‍ഗ്ഗീയ വായ്നാറ്റം വമിപ്പിക്കുന്നു. ഗുരു, പണ്ട് ജഡ്ജി
അയ്യാക്കുട്ടിയുടെ വീട്ടു പറമ്പിലെ വിഗ്രഹങ്ങള്‍ കൊണ്ടുപോയി പുഴയില്‍
നിക്ഷേപിച്ചിട്ടുണ്ട്. ഗുരു ഇന്നുണ്ടായിരുന്നെങ്കില്‍ ശംഖുമുഖത്തെ കടലില്‍
കൊണ്ടുപോയി കെട്ടിതാഴ്ത്തുന്ന സാധനം എന്തായിരുക്കുമെന്ന് ആര്‍ക്കും
ഊഹിക്കാവുന്നതേയുള്ളൂ."
വെള്ളാപ്പള്ളി ഒട്ടും തന്നെ മാറിയിട്ടില്ലെന്ന് , അഥവാ അയാളില്‍ ഒട്ടും തന്നെ മാനവികത അവശേഷിക്കുന്നില്ലെന്ന് ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തെ മുസ്ലിംജനവിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വ്യക്തമാക്കുന്നുണ്ട്. പിന്നീട് അതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചാണ് എന്ന വ്യാഖ്യാനം വന്നെങ്കിലും അതൊന്നും കേരളം മുഖവിലക്കെടുക്കുകയില്ല എന്നുറപ്പാണ്. അറബിക്കടലില്‍ കൊണ്ടുപോയി കെട്ടിത്താഴ്ത്തേണ്ട ഒരു സാധനമായി എം ബി രാജേഷ് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശനെ ആരൊക്കെ എത്ര വെളുപ്പിച്ചാലും അത്ര പെട്ടെന്നൊന്നും വെളുത്തു കിട്ടുകയില്ല എന്നതാണ് വസ്തുത. അല്ലെങ്കില്‍ തന്റെ സംഘപരിവാര ബന്ധങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് നാളിതുവരെ സ്വീകരിച്ച എല്ലാത്തരം മതഭ്രാന്തന് ചിന്തകള്‍ക്കും കേരളത്തോട് മാപ്പു പറഞ്ഞ് മനുഷ്യ പക്ഷത്തോട് ചേര്‍ന്നു നില്ക്കുവാനുള്ള ആര്‍ജ്ജവം അയാള്‍ കാണിക്കണം. സൂര്യന് കിഴക്ക് ഉദിക്കുന്ന കാലത്തോളം അത് നന്നുവെന്ന് വരില്ല. കാരണം മടിയില്‍ കനമുള്ളവനാണ് വെള്ളപ്പള്ളി നടേശന് .
||ദിനസരികള് - 12 -2025 ഏപ്രില്‍ 12, മനോജ് പട്ടേട്ട്||
Comments