------------------------------------------------

|| ജമാ അത്തെ ഇസ്ലാമിയുടെ സാംസ്കാരിക ജിഹാദ് ||

------------------------------------------------

 

ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ , ഒരു സാംസ്കാരിക ജിഹാദ് നടത്തുവാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണല്ലോ ! ഇടതുവിമര്‍ശനമെന്ന പേരില്‍ വളരെ സമര്‍ത്ഥമായി മതേതര മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചുകൊണ്ട് വിഘടിതവും വിഭജിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി മുഴുകിയിരിക്കുന്നത്. അത്തരത്തില്‍ പരസ്പരം വിശ്വാസമില്ലാത്ത , ഉള്ളില്‍ പക പേറുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. മൌദൂദിയന്‍ അജണ്ടകള്‍ എങ്ങനെയാണ് ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ നടപ്പിലാക്കേണ്ടത് എന്നതിന്റെ പരീക്ഷണം കൂടിയാണ് ഇപ്പോള്‍ നാം കാണുന്ന ഈ വിവാദകോലാഹലങ്ങള്‍  എന്ന കാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

 

          പ്രത്യക്ഷത്തില്‍ സി പി ഐ എം എന്ന രാഷ്ട്രീയ സംഘടനയുമായിട്ടാണ്  ജമായത്തിന്റെ ഏറ്റുമുട്ടല്‍ എന്ന് തോന്നാമെങ്കിലും അവര്‍ ഉന്നം വെയ്ക്കുന്നത് സി പി ഐ എമ്മിനെ തകര്‍ക്കുക എന്നതിനെക്കാളുപരി , ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മാനവിക മൂല്യങ്ങളെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതാണ്. അതായത് നിലവിലെ സാമൂഹിക സാഹചര്യങ്ങളെ കീഴ് മേല്‍ മറിക്കുകയും കള്ളികള്‍  സൃഷ്ടിച്ചുകൊണ്ട് സ്വതന്ത്രവും വിശാലവുമായ ആശയങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് ജമാ അത്തെ ഇസ്ലാമിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടകളിലൊന്നാണ്. അതിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നിലവിലെ സാമൂഹിക ക്രമത്തില്‍ ഏറ്റവും സ്വാധീനമുള്ളതും തങ്ങള്‍ക്ക് വെല്ലുവിളിയാകുനനതുമായ ആശയങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് സങ്കീര്‍ണമാക്കുക എന്നതാണ്. മൌദൂദി തന്നെ വ്യക്തമാക്കിയ ഒരു കാര്യം മനുഷ്യന്‍ സഷ്ടിച്ചു വെച്ചിരിക്കുന്ന എല്ലാത്തരം രാഷ്ട്രീയ രൂപങ്ങളേയും ഇല്ലാതാക്കിക്കൊണ്ടുവേണം ഇസ്ലാമിക രാജ്യം സ്ഥാപിക്കുവാന്‍ എന്നാണ്. ഏതു രാജ്യമാകട്ടെ , ഏതു മണ്ണാകട്ടെ , അത് ആരുടെ ഉടമസ്ഥതയിലുമാകട്ടെ , ഇസ്ലാം അതൊന്നും തന്നെ പരിഗണിക്കുവാനേ പാടില്ല, മറിച്ച് ലോകമാകെയും ഒരു ഇസ്ലാമിക ഭരണക്രമത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. ഇതിനെതിരെ നില്ക്കുന്ന ഏതൊരു ശക്തിയേയും അത് രാജ്യമായാലും ആശയമായാലും ഇനി കേവലം ഒരു വ്യക്തിയായാലും  - ഇസ്ലാം കരുതലോടെ വിപത്തുകളെ അവസാനിപ്പിച്ച് എടുക്കേണ്ടതാണ്. തങ്ങളുടെ രാജ്യത്ത് മറ്റേതെങ്കിലും മതത്തിലേക്ക് മാറുവാനോ മറ്റേതെങ്കിലും മതങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനോ ഉള്ള അവസരങ്ങള്‍ കര്‍ശനമായും ഉണ്ടായിരിക്കുന്നതല്ല എന്ന് മൌദൂദി അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഏതു സാഹചര്യത്തിലും ഈ ആശയങ്ങളാണ് ജമാ അത്തെ ഇസ്ലാമിയെ മുന്നോട്ടു നയിക്കുന്നത്.

         

          കേരളത്തില്‍ ഇക്കൂട്ടരെ ഇപ്പോള്‍ ഏറ്റവും ശക്തമായി തുറന്നു കാണിച്ചുകൊണ്ടിരിക്കുന്നത് ഇടതുപക്ഷ ചിന്താസമൂഹമാണ്. എന്നാല്‍ ഈ വിവാദം,  സി പി ഐ എമ്മുമായിട്ടുള്ള എന്തോ പ്രശ്നമാണ് എന്ന ചിന്തയില്‍ കേവലം കാഴ്ചക്കാരായി മാത്രം മറ്റുള്ളവര്‍ നിലകൊള്ളുകയാണ്. വസ്തുതകള്‍ അങ്ങനെയല്ല എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും മതേതര പൌരസമൂഹം കഷണം കഷണമായി വിഭജിക്കപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് ജമാ അത്തെ ഇസ്ലാമി , തന്റെ കിങ്കരന്മാരെക്കൊണ്ട് കരുതിക്കൂട്ടി സമൂഹത്തിലുണ്ടാക്കുന്ന അന്തച്ഛിദ്രങ്ങളെ സി പി ഐ എം എതിര്‍പ്പുമാത്രമായി ലളിതവത്കരിച്ചു കാണരുത്.  അത് മതാധികാരപ്രവണതകളെ മതേതര പൊതുഇടങ്ങളിലേക്ക് കടത്തിക്കൊണ്ടു വരുവാനുള്ള സാംസ്കാരിക ജിഹാദാണ്. നാം കരുതിയിരിക്കുക തന്നെ വേണം.

 

          ഒരു കാര്യം കൂടി. ആര്‍ എസ് എസാണോ ജമാ അത്താണോ കൂടുതല്‍ അപകടകാരി എന്നൊരു ചോദ്യമുണ്ട്. ആര്‍ എസ് എസിനെ തിരിച്ചറിയുവാനും നേരിടുവാനും കൂടുതല്‍ എളുപ്പമാണ്. എന്നാല്‍ മാനായി വേഷം മാറിയ മാരീചന്റെ തന്ത്രമാണ് ജമാ അത്തെ ഇസ്ലാമി പയറ്റുന്നത്. അവര്‍ കടന്നു വരുന്നത് ഏതേതു വഴികളിലൂടെയാണെന്നും വേഷങ്ങളിലൂടെയാണെന്നും തിരിച്ചറിയുവാന്‍ കഴിയില്ല. അതുകൊണ്ട് പ്രത്യക്ഷ ശത്രുവിനെക്കാള്‍ ഈ പരോക്ഷ ശത്രുവിനെ നാം കൂടുതല്‍ ജാഗ്രതയോടെ കരുതിയിരിക്കുക തന്നെ വേണം.

                   

                   

 

|| #ദിനസരികള് - 97 -2025 ജൂലൈ 11 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍