#ദിനസരികള്‍ 145

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവരുണ്ട്. പ്രസ്തുത പദ്ധതിയെക്കുറിച്ചുള്ള ഒരു നഖച്ചിത്രം വിക്കിയുടെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി എന്ന പേജിലുണ്ട്. കേരളത്തിലെ ഒരു നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി (Athirappilly Hydroelectric project). കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ടജലപദ്ധതിയുടെ നിർവ്വഹണത്തിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്നും അഞ്ചു കിലോമീറ്റർ മുകളിലും വാഴച്ചാൽ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റർ മുകളിലുമായി ചാലക്കുടിപ്പുഴയിൽ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്. 23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഈ ഡാം വന്നാൽ 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴയുടെ 60 കിലോമീറ്റർ ഭാഗത്തുവരുന്ന ഏഴാമതു വലിയ ഡാം ആയിരിക്കും. തൊട്ടുമുകളിലുള്ള പൊരിങ്ങൽക്കുത്തു ഡാമിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തെയാവും ഈ ഡാം പൂർണ്ണമായും ആശ്രയിക്കുന്നത് ഈ വിവരണത്തോടൊപ്പം വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങളുടെ ഒരു ലിസ്റ്റും നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളും അക്കമിട്ടു വിക്കി അവതരിപ്പിക്കുന്നുണ്ട്.( അനുകൂലിക്കുന്നവരുടെ അഭിപ്രായം കൂടി പ്രസ്തുത പേജില്‍ രേഖപ്പെടുത്താത്തിടത്തോളം വിക്കിപ്പീഡിയ പാലിക്കേണ്ട നിഷ്പക്ഷതക്ക് കോട്ടം സംഭവിക്കുന്നുണ്ട് എന്നു കൂടി സൂചിപ്പിക്കട്ടെ )

മാധ്യമങ്ങളിലെ കലമ്പലുകള്‍ കാണുമ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ എണ്ണമാണ് കൂടുതലെന്നു തോന്നുന്നു.പദ്ധതിക്ക് അനുകൂലമായി നിലപാടെടുക്കുന്നു എന്നാരോപിച്ചുകൊണ്ട് സര്‍ക്കാറിനെതിരായും പരിസ്ഥിതിലോലപ്രദേശത്തുവരുന്ന പദ്ധതിയുടെ ഫലമായി നശിച്ചു പോകുന്ന ജൈവസമ്പത്തിനെ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിന് അനുകൂലമായും വാദിക്കുന്നവര്‍‌ക്ക് മുന്‍തൂക്കമുണ്ട് എന്നതാണ് വസ്തുത. ഈ പദ്ധതിയുടെ കെടുതികളെക്കുറിച്ചുള്ള ധാരണകളെക്കാള്‍ പലരേയും നയിക്കുന്നത് പ്രസ്തുത പദ്ധതിയുടെ പേരില്‍ നമ്മുടെ സമൂഹത്തില്‍ ഉരുവപ്പെട്ടിരിക്കുന്ന വൈകാരികമായ അന്തരീക്ഷത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ്.പ്രകൃതിസ്നേഹവും പരിപാലനവും ചിലര്‍ ഏറ്റെടുക്കുകയും അവര്‍ക്ക് ജയ് വിളിക്കാന്‍‌ മറ്റു ചിലര്‍ കൂടെക്കൂടുകയും ചെയ്യുമ്പോള്‍ അതിരപ്പിള്ളി എന്ന പേരിനൊപ്പം തന്നെ വിവാദവും തലപൊക്കുന്ന ഒരു സാഹചര്യമാണ്.ഏതായാലും അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ മുതലെടുപ്പു നടത്തുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് എം എ ബേബി , പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നത് ഇടപക്ഷമുന്നണിയുടെ പൊതുനിലപാടിന് നിരക്കുന്നതല്ല എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു. (മാധ്യമം വാരിക , സെപ്റ്റംബര്‍ 11 , 2017 ) ബേബിയുടെ ഈ അഭിപ്രായം , പ്രശ്നത്തിന്റെ പേരില്‍ സിപി ഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയാണ്.അതിരപ്പിള്ളിയുടെ പാരിസ്ഥിതികപ്രാധാന്യം പരിഗണിക്കാതെ ഈ പദ്ധതി നടപ്പിലാക്കില്ല എന്നും ഇക്കാര്യത്തില്‍‌ ഏകപക്ഷീയമായ ഒരു തീരുമാനം ഉണ്ടാവില്ല എന്നും അഭിമുഖത്തില്‍ സഖാവ് ബേബി പറയുന്നത് പ്രത്യാശയും എതിരാളികള്‍ക്ക് നിരാശയും പകരുന്നുണ്ട്.

Comments